കൊച്ചി: എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ രേണുരാജിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ തെറിവിളി. അങ്ങേയറ്റം അശ്ലീലമായ ഭാഷയിലാണ് ഒരു വിഭാഗം ആളുകൾ കളക്ടർക്കെതിരെ പ്രതികരിച്ചത്. മഴയെ തുടർന്ന് എറണാകുളം ജില്ലയ്‌ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധി പ്രഖ്യാപിച്ച സമയം വൈകിയെന്ന് ആരോപിച്ചാണ് കളക്ടർക്കെതിരെ വിമർശനം രൂക്ഷമായത്.
അവധിപ്രഖ്യാപനത്തിലുള്ള പിഴവ് ചൂണ്ടിക്കാണിക്കുന്നതിന് പകരം രേണുരാജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറിയാണ് പലരും പ്രതികരിച്ചത്. സ്ത്രീ വിരുദ്ധമായ ഭാഷയിലാണ് മിക്ക ആളുകളും കളക്ടറുടെ പോസ്റ്റിന് താഴെ പ്രതികരണം നടത്തിയത്. ”ചെറുപ്പക്കാരിയല്ലേ, രാവിലെ എഴുന്നേൽക്കാൻ വൈകിക്കാണും’, ‘മധുവിധു ആയതുകൊണ്ട് രാവിലെ ക്ഷീണം കാണും’ ഈ രീതിയിലുള്ള പരിഹാസവും അശ്ലീലവുമാണ് കളക്ടറുടെ പോസ്ററിന് താഴെ നിറഞ്ഞു നിൽക്കുന്നത്. കോടതിയിൽ വിചാരണ നേരിടുന്ന ഒരു വ്യക്തിയെ വിവാഹം കഴിച്ചത് എങ്ങനെയാണ് കളക്ടർ ന്യായീകരിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം.
ആലപ്പുഴ ജില്ലാകളക്ടർ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമന്റെ ഭാര്യയാണ് രേണുരാജ്. രേണുരാജ് എറണാകുളം ജില്ലാകളക്ടറായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ മുസ്ലീം സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുകയും അദ്ദേഹത്തെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയുമായിരുന്നു.ഇതിന്റെ തുടർച്ചയായാണ് രേണുരാജിനെതിരെയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിഭാഗം വിലയിരുത്തുന്നത്.
Comments