തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഗൗരവതരമെന്ന് മന്ത്രി കെ.രാജൻ. ചാലക്കുടിയിൽ മഴ ശക്തമാണെന്നും നാളെ അതീവ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യുമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ചാലക്കുടിയില്‍ 33 ക്യാമ്പുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. 5000 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്ത് നിന്നുള്ള കൂടുതൽ പേരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എറണാകുളത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുത്തന്‍വേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് നിലവിൽ വെള്ളം ഒഴുക്കുന്നത്. എന്നാൽ വനമേഖലയിലും മലയോര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരും. അതുകൊണ്ട് നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
7.1-ലേയ്‌ക്കാണ് ചാലക്കുടി പുഴയിലെ ജലനിരപ്പ് നിലവിൽ ഉയർന്നിരിക്കുന്നത്. മഴ തുടർന്നാൽ അപകട നിലയ്‌ക്ക് മുകളിലേയ്‌ക്ക് പുഴയിലെ ജലനിരപ്പ് ഉയരും. കിഴക്കൻ മേഖലകളിൽ രാത്രി മഴ കനക്കുകയാണ്. ചാലക്കുടി നഗരത്തിന് സമീപം നാളെ രാവിലെ വെള്ളമെത്തുമെന്നും മന്ത്രി പറഞ്ഞു. ആശങ്ക ഒഴിഞ്ഞിട്ടില്ല, അതിനാൽ ക്യാമ്പിലുള്ളവർ അവിടെ തന്നെ തുടരണമെന്നും മഴ കുറഞ്ഞുവെന്ന് കരുതി തിരികെ മടങ്ങരുതെന്നും കെ.രാജൻ അഭ്യർത്ഥിച്ചു.
Comments