തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ ലോംങ് ജംപിൽ ശ്രീശങ്കർ നേടിയ വെള്ളി നേട്ടത്ത് പ്രശംസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ശ്രീശങ്കറിനും പരിശീലകനായ അച്ഛൻ മുരളിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച ഫോമിലായിരുന്നിട്ടും ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നഷ്ടപ്പെട്ടതിന്റെ വിഷമം ശ്രീശങ്കറിന് ഈ നേട്ടത്തിലൂടെ മറക്കാമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായ പി.ടി ഉഷ രാജ്യസഭ എംപിയായതിന് ശേഷം തന്റെ ആദ്യ പ്രസംഗം നടത്തിയതിന്റെ പിറ്റേ ദിവസമാണ് ശ്രീശങ്കറിന്റെ നേട്ടം. ക്ലീൻ അത്‌ലറ്റ് എന്ന് നാം വിളിക്കുന്ന ഉഷ പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗം തന്നെ ഉത്തേജക മരുന്ന് ഉപയോഗത്തിന് എതിരേയുള്ളതായിരുന്നു. അതിനെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നത് ഉഷയ്‌ക്ക് ഏറെ അഭിമാനിക്കാം. ക്ലീൻ അത്‌ലറ്റായ ശ്രീ ശങ്കറിനെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആശ്യമെന്നതാന്ന് ഉഷയുടെ പ്രസംഗത്തിന്റെ അന്തസത്തയെന്നും ബിജെപി വക്താവ് പറഞ്ഞു.
സുരേഷ് ബാബുവിന് ശേഷം കോമൺവെൽത്ത് ഗെയിംസ് പുരുഷലോങ് ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ശ്രീശങ്കർ എന്നത് മലയാളികളായ നമുക്കേവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഒരു അച്ഛന്റെയും മകന്റെയും ദീർഘകാലത്തെ കഠിനാധ്വാനത്തിനു ലഭിച്ച അംഗീകാരമാണ് ഈ മെഡൽ നേട്ടം.
ഒളിമ്പിക്‌സിൽ അതിലറ്റിക്‌സിൽ വരെ മെഡൽ നേടാമെന്ന് ജാവലിൻ താരം നീരജ് ചോപ്രയിലൂടെ ഇന്ത്യ തെളിയിച്ചു. ഇപ്പോഴിതാ കോമൺവെൽത്ത് ഗെയിംസിലും നാം മികവ് തുടരുകയാണ്. ഇനിയും അത്‌ലറ്റിക്‌സിൽ നിന്ന് നിരവധി മെഡലുകൾ നാം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീ ശങ്കറിനും അച്ഛൻ മുരളിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Comments