ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ വീരോജ്വലമായ പോരാട്ടങ്ങളെ കോർത്തിണക്കി കേന്ദ്ര സർക്കാർ തയ്യാറാക്കിയ സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കെടുത്തവരുടെ ത്യാഗ നിർഭരമായ ഓർമകളെ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുകയാണ് സർക്കാർ. സ്വരാജ് : ഭാരത് കേ സ്വതന്ത്ര സംഗ്രാം കി സമഗ്ര ഗാഥ എന്ന സീരിയലാണ് ആഗസ്റ്റ് 14 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകാശവാണി ഭവനിൽ വെച്ച് ഔദ്യോഗികമായി പുറത്തിറക്കും.
സീരിയലിന്റെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ ഐ&ബി മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് വീഡിയോ പുറത്തു വിട്ടത്. ആഗസ്റ്റ് 14 രാത്രി 9 മണി മുതലാണ് സീരിയൽ ആരംഭിക്കുക. ഇതിനോടകം തന്നെ വിഷയം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സീരിയലിൽ 550ൽ കൂടുതൽ സ്വാതന്ത്ര്യ സമര സേനാനാനികളുടെ ത്യാഗോജ്വലമായ കഥകളാണ് പറയുന്നത്. പുതു തലമുറയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തുക അതുമൂലം അവരിലേക്ക് ദേശസ്നേഹം പടർത്തുക എന്ന ഉദ്ദേശമാണുള്ളത്.
ദൂരദർശൻ രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദമാണ്. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഈ ഉദ്യമം ദൂരദർശൻ പ്രകാശനം ചെയ്യുന്നതിലൂടെ രാജ്യത്തിന് വലിയൊരു സംഭാവനയാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ദീർഘ നാളത്തെ ഗവേഷണത്തിന്റെ ഫലമാണിത്. ആഗസ്റ്റ് 14 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി 9 മുതൽ 10 മണി വരെയാണ് സംപ്രേഷണം ചെയ്യുന്നത്. 75 എപ്പിസോഡുകളായി നിർമ്മിച്ച സീരിയൽ ഒൻപത് പ്രാദേശിക ഭാഷകളിലായി തർജ്ജിമ ചെയ്തിട്ടുണ്ട്. 1498ൽ കോഴിക്കോട് വാസ്കോഡ ഗാമ ഇറങ്ങിയത് മുതലുള്ള സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റാണി ലക്ഷ്മി ഭായ്, ശിവാജി മഹാരാജ്, റാണി അബ്ബക്ക , തുടങ്ങി നിരവധി ആളുകൾ തുടക്കത്തിൽ ഉൾപ്പെടുന്നുണ്ട്.
സ്വരാജ് എന്നാൽ എന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്നു അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ചരിത്രവും , സ്വത്വവും, സംസ്കാരവുമെല്ലാം അതുപോലെ കോർത്തിണക്കിയാണ് സീരിയൽ നിർമ്മിച്ചിരിക്കുന്നതെന്നു പറയുന്നു. രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ നിരവധി പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സ്വരാജ് : ഭാരത് കേ സ്വതന്ത്ര സംഗ്രാം കി സമഗ്ര ഗാഥ എന്ന സീരിയൽ രാജ്യത്തെ ജനങ്ങളിൽ ആവേശം വിതറുന്ന ഒന്നാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.
Comments