പാലക്കാട്: മാരക ലഹരി വസ്തുവായ ഒപിയമ്മുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. എഴര ലക്ഷത്തിലേറെ വിലമതിക്കുന്ന ഒപിയമ്മുമായാണ് രാജസ്ഥാൻ സ്വദേശിയായ സ്വദേശി നാരു റാം പാലക്കാട് അറസ്റ്റിലായത്. 75 ഗ്രാം ഒപിയമ്മാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ഹിസാർ എക്സ്പ്രസിൽ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ആർ.പി.എഫും എക്‌സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാരു റാം അറസ്റ്റിലായത്. പിടിക്കപ്പെടും എന്നറിഞ്ഞതോടെ ഇയാൾ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. എന്നാൽ പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ച് എക്സൈസ് സംഘം പിടിക്കുകയായിരുന്നു.
രാജസ്ഥാനിലെ ജോദ്പൂർ നിന്നും കറുപ്പ് വാങ്ങി കോയമ്പത്തൂരിലേക്ക് കടത്താനുള്ള ശ്രമത്തിലാണ് യുവാവ് പിടിയിലായത്. പ്രതിയെപ്പറ്റി കൂടുതൽ അന്വേഷിക്കുമെന്നും സമാനമായ കുറ്റം ഇതിന് മുമ്പ് ചെയ്തിട്ടുണ്ടോ, മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാണോ എന്ന് അന്വേഷിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫും അറിയിച്ചു.
Comments