തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണമാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ചട്ട വിരുദ്ധ നിയമനം റദ്ദാക്കണമെന്ന പരാതിയിലാണ് ഗവർണറുടെ ഇടപെടൽ.
യുജിസി ചട്ടപ്രകാരം ആവശ്യമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്തയാളാണ് പ്രിയ വർഗീസ്. ഇവർക്ക് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ടി ഒന്നാം റാങ്ക് നൽകിയതായ പരാതിയിലും ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടു.
തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ (വിസിയുടെ കാലാവധി നീട്ടുന്നതിനുതൊട്ടു മുൻപ്) ഇന്റർവ്യു നടത്തിയത് വിവാദമായിരുന്നു. ഗവേഷണ പഠനത്തിന് ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ പ്രസ്തുത പഠന കാലയളവ് കൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്. തുടർന്ന് മുൻപരിചയമുള്ള നിരവധി പേരെ തള്ളി പ്രിയയ്‌ക്ക് നിയമനം നൽകി.
നേരത്തെ കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രായക്കൂടുതൽ കാരണം ഫലവത്തായിരുന്നില്ല. തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രൊഫസർ നിയമനം വിജ്ഞാപനം ചെയ്തതും ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയതും. യുജിസി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനവും നൽകിയിരുന്നു.
Comments