ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്‌ട്രപതിക്ക് ആശംസയേകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്‌ട്രപതി സ്ഥാനത്തെത്തിയത് രാജ്യത്തിന് മുഴുവൻ ആഹ്ലാദം നൽകുന്ന കാര്യമാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
കാലങ്ങളായി തുടരുന്ന പൊതുപ്രവർത്തന ജീവിതത്തിലൂടെ സമൂഹവുമായി നിരന്തരം ചേർന്ന് പ്രവർത്തിച്ചിരുന്നയാളാണ് ജഗദീപ് ധൻകർ. പൊതുജനങ്ങൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളും അവരുടെ അനുഭവങ്ങളും അടുത്തറിയുന്ന ധൻകർജിയുടെ പരിചയസമ്പത്ത് രാജ്യസഭയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഉപരാഷ്‌ട്രപതി സ്ഥാനവും രാജ്യസഭാ ചെയർമാൻ ചുമതലയും അലങ്കരിക്കാൻ പോകുന്ന അദ്ദേഹം ഭരണഘടനയെ സംരക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഈ നേട്ടത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജഗദീപ് ധൻകറിനെ പിന്തുണച്ച എൻഡിഎയുടെ എല്ലാ സഖ്യകക്ഷികളോടും മറ്റ് പാർട്ടികളോടും പാർലമെന്റ് അംഗങ്ങളോടും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.
സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ജഗദീപ് ധൻകറിന് അഭിനന്ദനങ്ങളറിയിച്ചു. ധൻകറിന്റെ അനുഭവസമ്പത്തും നിയമ വൈദഗ്ധ്യവും രാജ്യത്തിന് ഏറെ പ്രയോജനമാകും. എല്ലാവിധ ആശംസകളും നേരുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധൻകർ 528 വോട്ടുകൾ നേടിയാണ് വിജയം കൈവരിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 200 വോട്ടുകൾ പോലും (182) തികയ്‌ക്കാനായില്ല.
Comments