പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമർശനവുമായി സിപിഐ. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിന് ഫോണ്‍ അലര്‍ജിയാണെന്നാണ് സിപിഐ യുടെ രൂക്ഷ വിമർശനം. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയിലായിരുന്നു ആരോഗ്യമന്ത്രിക്കെതിരായ നിലപാട് പരസ്യമായി പുറത്തുവന്നത്. ഔദ്യോഗിക നമ്പരില്‍ വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കില്ല. ആരോഗ്യവകുപ്പില്‍ മന്ത്രിക്ക് പ്രത്യേകിച്ച് നിയന്ത്രണമില്ലെന്നും സിപിഐ ആരോപിക്കുന്നു.
ഫോണ്‍ അലര്‍ജിയുള്ള മന്ത്രി ഇടത് മുന്നണിക്ക് തന്നെ അപമാനമാണ്. എല്‍ഡിഎഫിന് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തന മികവും വീണ ജോര്‍ജ് ഇല്ലാതാക്കിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം സംഘടനയ്‌ക്ക് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു. സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ട്. എല്‍.ഡി.എഫ് ജില്ലായോഗങ്ങളില്‍ കൂടിയാലോചന ഇല്ലെന്നാണ് സിപിഐയുടെ പ്രധാന ആരോപണം. ജനീഷ് കുമാര്‍ എംഎല്‍എ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്.
Comments