തിരുവനന്തപുരം: ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിന്റേതാണെന്നും റോഡുകളുടെ പണിയിൽ ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്ന് മന്ത്രി പറഞ്ഞു. കേരളം ഉണ്ടായ മുതൽക്കെ കുഴി ഉണ്ടെന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കി നിന്നിട്ടില്ല എന്നും ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ റോഡുകളുടെ നില മെച്ചപ്പെട്ടുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നാഷണൽ ഹൈവേ അതോറിറ്റിയെ കുറ്റപ്പെടുത്തി തലയൂരാൻ ശ്രമിച്ച റിയാസിനെതിരെ വിഡി സതീശൻ രംഗത്തു വന്നിരുന്നു. എന്നാൽ അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നൽകാതിരിക്കാനാവില്ല എന്നും നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയും അദ്ദേഹത്തിന്റെ നിലപാടും രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്തതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 548 കി.മീ ദേശീയപാതയാണ് സംസ്ഥാനത്തുളളത് . ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്നും മന്ത്രി ന്യായീകരിച്ചു.
ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ 328 .16 കോടിമുടക്കി പ്രീ മൺസൂൺ പ്രവർത്തികൾ നടത്തിയിട്ടുണ്ട്. തെറ്റായ പ്രവണതകളുള്ള ആരുടെയെങ്കിലും ഉപദേശം കേട്ട് തെറ്റായ പ്രസ്താവനകൾ പ്രതിപക്ഷ നേതാവ് നടത്തരുതെന്ന് റിയാസ് പറയുന്നു. നെടുമ്പാശ്ശേരി വിഷയം വന്നപ്പോൾ വി ഡി സതീശൻ സ്വീകരിക്കുന്ന നിലപാടല്ല ഹരിപ്പാട് കായംകുളം വിഷയത്തിൽ ചെന്നിത്തല സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരസ്പരം പോരാടിക്കാതെയും രാഷ്ട്രീയ മുതലെടുപ്പ് നടത്താതെയും പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു.
Comments