കൊച്ചി : നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ കരാർ കമ്പനിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെയാണ് കേസ്. മാഞ്ഞാലി സ്വദേശി ഹാഷിമിന്റെ അപകടമരണത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്.
റോഡിന്റെ അറ്റകുറ്റ പണികൾക്കായി കമ്പനിക്ക് 18 വർഷത്തെ കരാറാണ് ഉളളത്. എന്നാൽ റോഡിന്റെ ടാർ ഇളകിയിട്ടും കമ്പനി തിരിഞ്ഞ് നോക്കിയില്ല. പരാതികൾ കൂടുന്നുവെന്നും റോഡുകളിലെ അറ്റകുറ്റപണിയടക്കം നടത്തണമെന്നും അറിയിച്ച് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നൽകിയിരുന്നു. ജൂൺ 24നാണ് നിർദ്ദേശം നൽകിയത്. എന്നാൽ നിർദ്ദേശം ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും കരാർ കമ്പനി ഇത് പാലിച്ചില്ല. ഇതാണ് ഒരു ജീവൻ കൂടി പൊലിയാൻ ഇടയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ നെടുമ്പാശേരിയിൽ, രണ്ടടിയോഴം ആഴമുള്ള കുഴിയിൽചാടിയ ബൈക്കിൽനിന്നു തെറിച്ച് വീണ് ഹാഷിം എന്നയാൾ മരിച്ചത്. വണ്ടിയിൽ നിന്ന് തെറിച്ച് വീണ ഹാഷിമിന്റെ ദേഹത്ത് കൂടി മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. കുഴിയിൽ വെള്ളം നിറഞ്ഞു കിടന്നതിനാൽ ഹാഷിം അത് കണ്ടില്ലെന്നാണ് നിഗമനം.
Comments