കൊച്ചി ; റോഡിൽ കുഴികൾ ഉണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡ് സുരക്ഷ വാഹന യാത്രക്കാർ മാത്രമല്ല, കാൽനടക്കാർ കൂടി ആവശ്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഫുട്പാത്തിനെക്കുറിച്ച് ആരും സംസാരിക്കാറുപോലുമില്ല.
റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ല, റോഡിലെ നിയമ ലംഘനം ജനങ്ങൾ സ്വമേധയാ നടത്തുന്നതുമല്ല. റോഡ് സുരക്ഷ ജനങ്ങളുടെ മേൽ അടിച്ചേലപിക്കുന്നതല്ല. ഉത്തരവാദിത്വപ്പെട്ടവർ കണ്ണടക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ കുഴികളും അതോടൊപ്പം തന്നെ അപകടങ്ങളും ഉണ്ടാകുന്നത്. കുഴിയിൽ വീഴാതെ ഒഴിഞ്ഞുമാറിയല്ല ഡ്രൈവിങ് പഠിക്കേണ്ടത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
നിയമങ്ങളോട് ആർക്കും ഒരു ബഹുമാനവുമില്ല. ശിക്ഷിക്കപ്പെടുമോ എന്ന ആശങ്ക കൊണ്ടാണ് പലരും അനുസരിക്കുന്നത്. ഒരു സ്ത്രീക്ക് രാത്രി ഏഴു മണിക്ക് ശേഷം പുറത്തിറങ്ങാൻ കഴിയുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. സുരക്ഷ എന്നാൽ ഏതെങ്കിലും ഒരു ദിവസത്തെ രാത്രി നടത്തമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു സ്ഥലത്തെ ഫ്‌ലക്‌സും ബോർഡുകളും മാറ്റേണ്ട കാലം കഴിഞ്ഞു. ലോകത്ത് ഒരിടത്തും റോഡിനു നടുവിൽ കൊടിതോരണങ്ങും ഫ്‌ലക്‌സും ഇല്ല. അത് ഇവിടെ മാത്രമാണ് കണ്ടുവരുന്നത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
റോഡ് സേഫ്റ്റിയുടെ കാര്യത്തിൽ മുൻകരുതൽ എടുക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. റോഡിലെ കുഴി മൂടണം എന്ന് പറയേണ്ടത് കോടതിയല്ല. അങ്ങനെ പറയേണ്ടി വരുന്നത് ഗതികേടാണ്. അങ്ങനെ പറയേണ്ടി വരുമ്പോൾ നമ്മൾ എവിടെ എത്തി എന്ന് ചിന്തിക്കണം. സന്തോഷത്തോടെയല്ല കോടതി ഇതൊക്കെ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Comments