തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത. സർക്കാർ തീരുമാനത്തിനെതിരെ ഓഗസ്റ്റ് 24 ന് കോഴിക്കോട് സെമിനാർ നടത്താൻ തീരുമാനം. ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പ്രാർത്ഥനകളിൽ ‘മതനിരാസം’ പ്രചരിപ്പിക്കുന്നതിനെതിരെ വിശ്വാസികളെ ബോധവൽക്കരിക്കാനും സമസ്ത തീരുമാനിച്ചു.
കഴിഞ്ഞ ദിവസം മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ വിവിധ മുസ്ലീം സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ഇതിന് തുടർച്ചായാണ് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്.
യൂണിഫോം വിവാദത്തിന്റെ മറവിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന മതനിരാസ പ്രവർത്തനങ്ങൾ തുറന്നു കാണിക്കും, യൂണിഫോം വിവാദത്തിന്റെ രാഷ്ട്രീയ അജണ്ട പുറത്ത് കൊണ്ടുവരും എന്നാണ് സമസ്തയുടെ നിലപാട്. സമസ്ത നേരിട്ടാണ് സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസവും ജീവിതമര്യാദയും റദ്ദ് ചെയ്ത് കേരളത്തിലെ കലാലയങ്ങളിൽ ഏക പക്ഷീയമായ ലിബറൽ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന് മുസ്ലിം സംഘനടകളുടെ യോഗം അഭിപ്രായപ്പെട്ടു. ലിംഗവിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. ഇടതുസർക്കാർ കലാലയങ്ങളിൽ ലിബറൽ വാദങ്ങളെ നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്നും സർക്കാർ ഈ ശ്രമത്തിൽനിന്ന് പിൻമാറണമെന്നും മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടു.
Comments