ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തെക്കുറിച്ചുള്ള മോഹമൊന്നും തന്റെയുള്ളിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ദേശീയ തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജെഡിയു നേതാവ്. ഭരണത്തിൽ പങ്കാളികളായ എല്ലാ പാർട്ടികളെയും ഒന്നിപ്പിക്കാനുള്ള ഏകോപന ചുമതല ഏറ്റെടുക്കുമെന്നും ഈ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
”എല്ലാവരെയും ഒന്നിപ്പിക്കണം. ഞാൻ ചെയ്യുന്നത് പോസിറ്റീവായ ജോലിയാണ്. അതിന് മുമ്പ് ബിഹാറിലെ എന്റെ ജോലി ചെയ്തുതീർക്കും. ഇതിനിടെ പ്രധാനമന്ത്രി പദമെന്ന മോഹമില്ല. ഞാനെന്റെ കൈകൾ കൂപ്പി പറയുകയാണ്. അങ്ങനെയൊരു ചിന്ത എന്റെ മനസിലില്ല.” നിതീഷ് കുമാർ പ്രതികരിച്ചു.
ബിഹാറിൽ 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനവും നിതീഷ് കുമാർ അംഗീകരിച്ചു. തേജസ്വി പറഞ്ഞത് ശരിയാണ്. അതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പുതിയ സർക്കാർ പത്ത് ലക്ഷം പേർക്ക് ജോലി നൽകുന്നതാണെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
അതേസമയം സോണിയാ ഗാന്ധിയുടെ കഠിനപരിശ്രമങ്ങളാണ് മഹാഗഡ്ബന്ധന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. നിതീഷ് കുമാർ രാജിവെച്ചതിന് പിന്നാലെ സോണിയയോടും രാഹുലിനോടും ഫോണിൽ സംസാരിച്ചിരുന്നതായും കോൺഗ്രസിന്റെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചതായും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
Comments