എറണാകുളം: എറണാകുളത്ത് നടന്ന ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാര ദാന ചടങ്ങ് കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഈ വർഷത്തെ ജന്മാഷ്ടമി പുരസ്‌കാരം നൽകാനായി മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലിനെയാണ് ബാലഗോകുലം തിരഞ്ഞെടുത്തത്. ഇതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് പുരസ്‌കാരം നൽകുന്നത് സ്വർണത്തിന് സുഗന്ധം ഉണ്ടെന്ന് പറയുന്നതിന് തുല്യമായ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളിക്ക് ഒട്ടനവധി മികച്ച ഗാനങ്ങൾ സമ്മാനിച്ച വേണു ഗോപാലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അദ്ദേഹം പാടിയ ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ ഇന്നും മാഞ്ഞുപോകാതെ നിൽക്കുന്നു എന്ന് പറഞ്ഞ മന്ത്രി അദ്ദേഹം ആലപിച്ച ചില ഗാനങ്ങളുടെ രണ്ടു വരിയും പാടുകയുണ്ടായി. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് വലിയ കുറ്റമാണെന്ന് വിചാരിക്കുന്നവർക്ക് മുന്നിൽ വേണുഗോപാലിനെ പോലെ ഉള്ളവർ ഒരു ഉത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്നവർക്ക് ഏതു സംഘടനയിലും പ്രവർത്തിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ജനപ്രതിനിധികൾ അധികാരത്തിലേറിയാൽ അവർ സമൂഹത്തിന്റെ ഭാഗമാണെന്നും എല്ലാവരെയും ഒരു പോലെ കാണാൻ കഴിയണമെന്നും പറഞ്ഞു. കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസംഗം പരിപാടിയിൽ പങ്കെടുത്ത മേയർക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം ഒരുങ്ങുമ്പോൾ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കലായി അത് മാറുകയാണ്. ബാലഗോകുലം മാതൃസമിതി സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരും , പ്രവർത്തകരും എല്ലാം സ്ത്രീകളായിരുന്നു. ഇടതുപക്ഷത്തിന് പുരോഗമനം പ്രസംഗിക്കാൻ മാത്രമേ അറിയൂ. അത് പ്രാവർത്തികമാക്കാൻ അറിയില്ല. ബാലഗോകുലത്തിനെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്താൻ ഒരിക്കലും സാധിക്കുകയില്ല. ഓരോ ജനങ്ങളുടെയും ഹൃദയത്തിലാണ് ബാലഗോകുലം ഇടം നേടിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലഗോകുലത്തിന്റെ വിവിധങ്ങളായ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞ മന്ത്രി ബാലഗോകുലത്തെ ചെറുപ്പക്കാർ മാതൃകയാക്കണം. ബാലഗോകുലം ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ പുതു തലമുറയിലേക്ക് പകർന്നു നല്കാൻ ബാലഗോകുലത്തിനല്ലാതെ മറ്റാർക്കും സാധിക്കുകയില്ല. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പരിവാർ സംഘടനായ ബാലഗോകുലം സമൂഹത്തിലെ ഐക്യത്തിനായി മുന്നോട്ടു വെച്ച ആശയം ഇന്ന് സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ഇതിൽ വിറളി പൂണ്ടാണ് ഇടതുപക്ഷക്കാർ ബാലഗോകുലത്തെ ഭയക്കുന്നത്. ബാലഗോകുലം ആർഷ ഭാരത സംസ്കാരത്തിന്റെ സന്ദേശമാണ് പകർന്നു നൽകുന്നത്. അത് ലോകത്തിനു മുഴുവനും സുഖം നൽകട്ടെ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലത്തിന്റെ മാതൃക പുരുഷനായ ഭഗവാൻ ശ്രീകൃഷ്‌ണൻ നൽകുന്ന സന്ദേശം ലോകത്തിന് വെളിച്ചമേകുന്നതാണ്. ലോകം ഒരു തറവാട് എന്ന് പറയുകയും , എല്ലാവരെയും ഒരു മനസ്സോടെ ചേർത്ത് നിർത്താൻ സാധിക്കുന്നതുമായ സന്ദേശമാണ് ബാലഗോകുലം ഉയർത്തിപ്പിടിക്കുന്നത്. ആ സന്ദേശം ഇന്ന് ലോകം മുഴുവൻ ഉയർത്തി പിടിക്കുകയാണ്. ഈ സന്ദേശം ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ലോകം ആരാധിക്കുന്നത്. കാലാവസ്ഥ ഉച്ചകോടി നടന്നപ്പോൾ അവിടെ ഉയർന്നു വന്ന അഭിപ്രായം ഇതിനുള്ള പരിഹാരം ഭാരതത്തിന്റെ വീക്ഷണങ്ങളും ഭാരതത്തിന്റെ സന്ദേശവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തിനു മുഴുവൻ സന്ദേവശം നൽകുന്ന ഈ മഹത്തായ ആശയത്തിന് മുന്നിൽ രാജ്യം അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments