മുംബൈ: പ്രമുഖ മാസികയ്‌ക്ക് വേണ്ടി നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ രൺവീർ സിംഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് താരത്തിന് നോട്ടീസ് കൈമാറി. ഈ മാസം 22 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
ഇന്നലെയാണ് നടന്റെ വസതിയിൽ എത്തി പോലീസ് നേരിട്ട് നോട്ടീസ് കൈമാറിയത്. പോലീസ് എത്തുമ്പോൾ നടൻ വസതിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും എത്താൻ കഴിയില്ലെന്ന് ആയിരുന്നു നിർദ്ദേശം. ഇതോടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാൾക്ക് കൈമാറിയ ശേഷം പോലീസ് മടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നഗ്നഫോട്ടോഷൂട്ടിൽ മുംബൈ സ്വദേശിയായ അഭിഭാഷകനും, എൻജിഒയുമാണ് രൺവീറിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിലാണ് നടപടി. പരാതിയിൽ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്താണ് നോട്ടീസ് നൽകിയിട്ടുള്ളത്. നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ പങ്കുവെച്ചത് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പോലീസിന്റെയും നിരീക്ഷണം. കഴിഞ്ഞ മാസമാണ് പെപ്പർ മാഗസീന് വേണ്ടി രൺവീർ നഗ്നഫോട്ടോ ഷൂട്ട് നടത്തിയത്. ഇതിന് ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നഗ്ന ചിത്രങ്ങൾ താരത്തിന് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തിരുന്നു.
Comments