കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അദ്ധ്യാപക നിയമന വിവാദം മുറുകുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് നിയമിച്ചത് ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ പിന്തള്ളിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയാണ് ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ തഴഞ്ഞത്.
ഏറ്റവും കൂടുതൽ റിസേർച്ച് സ്‌കോറായ 651 പോയിന്റുള്ള അദ്ധ്യാപകനെ (ജോസഫ് സ്‌കറിയ) പിന്തള്ളി 156 പോയിന്റുള്ള പ്രിയ വർഗീസിന് ഇന്റർവ്യൂവിൽ ഒന്നാം സ്ഥാനം നൽകി. ഇന്റർവ്യുവിന് പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ ഏറ്റവും കുറവ് സ്‌കോർ പോയിന്റും അദ്ധ്യാപന പരിചയവും പ്രിയ വർഗീസിനായിരുന്നു. ഇത് സംബന്ധിച്ച് പുറത്തുവന്ന നിർണായക രേഖകൾ ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കൈമാറി.
യുജിസി ചട്ടപ്രകാരം ആവശ്യമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ഇല്ലാത്ത, ഏറ്റവും കുറവ് റിസർച്ച് സ്‌കോറുള്ള പ്രിയ വർഗീസിന്റെ നിയമനം അടിയന്തിരമായി റദ്ദാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ ശക്തമായ നടപടിക്ക് ഗവർണർ ഒരുങ്ങുന്നതിന് പിന്നാലെയാണ് വിവരവകാശ രേഖ കൂടി പുറത്തുവരുന്നത്. ഈ രേഖയിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ പുതിയ പരാതി കൂടി ഗവർണർക്ക് നൽകിയിട്ടുണ്ട്.
Comments