വാഷിംഗ്ടൺ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ ലോകരാജ്യങ്ങൾ പോലും അപലപിച്ച് രംഗത്തെത്തുകയാണ്. ഒരു പുസ്തകമെഴുതിയതിന്റെ പേരിൽ വർഷങ്ങളോളം വധഭീഷണി നേരിട്ടിരുന്നയാൾ ഒടുവിൽ അതി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ ബോളിവുഡ് നടി കങ്കണ റണാവത്തും തന്റെ രോഷം രേഖപ്പെടുത്തി.
”ജിഹാദികളുടെ ഭീകരമായ ഒരുപ്രവൃത്തി കൂടി.. ഏറ്റവും മഹത്തായ പുസ്തകങ്ങളിലൊന്നാണ് സാത്താനിക് വേഴ്സസ്.. ഈ ഭീകര പ്രവൃത്തിയുണ്ടാക്കിയ ഞെട്ടൽ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധ്യമല്ല.. ” കങ്കണ റണാവത്ത് പറഞ്ഞു.
യുഎസിലെ ന്യൂയോർക്കിൽ ഒരു സാഹിത്യ പരിപാടി നടക്കുന്നതിനിടെയാണ് സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടത്. സദസിലിരുന്ന ഭീകരൻ വേദിയിലേക്ക് ചാടികയറി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും ഉൾപ്പെടെ മാരകമായി കുത്തേറ്റ അദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണ്. ന്യൂജേഴ്സിയിൽ നിന്നുള്ള 24-കാരനായ ഹാദി മേതർ ആയിരുന്നു അക്രമി.
മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ സൽമാൻ റുഷ്ദിയുടെ പുസ്തകമായ ദ സാത്താനിക് വേഴ്‌സസ് ആണ് അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾക്കിടയിൽ കരടാക്കി മാറ്റിയത്. 1988ൽ രചിക്കപ്പെട്ട ഈ നോവൽ പല രാജ്യങ്ങളിലും നിരോധിച്ചിരുന്നു. വർഷങ്ങളോളം ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിട്ട അദ്ദേഹം ആക്രമിക്കപ്പെട്ടതിന് പിന്നാലെ നിരവധിയാളുകളാണ് അപലപിച്ച് രംഗത്തെത്തിയത്. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
Comments