തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെയാണ് സുരേന്ദ്രൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. കടം കയറി മുടിഞ്ഞ് കിടക്കുമ്പോഴും സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും സർക്കാർ കേരളത്തെ തകർത്തു കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന മുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ പിണറായി സർക്കാരിന് എന്താണ് അവകാശപ്പെടാനുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു. കെ.എസ്.ആർ.ടി.സി പൂർണ്ണമായും നശിപ്പിച്ചു. ഡീസൽ അടിക്കാൻ പോലും കാശില്ലാത്ത അവസ്ഥയാണ് കേരളത്തിലേത്. ഇതുമൂലം നൂറ് കണക്കിന് കെ.എസ്.ആർ.ടി.സി ബസുകളാണ് സർവ്വീസ് മുടങ്ങി കിടക്കുന്നത്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ നൽകുന്നില്ല.
സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ല. ഒരായിരം പരാതികൾ ജനങ്ങൾക്ക് പറയാനുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന മനസാക്ഷിയില്ലാത്തവരാണ് കേരളത്തിലെ മന്ത്രിമാർ. പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികളും താടിക്കു തീ പിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന വിപ്ലവ വായാടികളുമാണ് മന്ത്രിമാരെന്ന് സുരേന്ദ്രൻ വിമർശിച്ചു.
Comments