ന്യൂഡൽഹി: ജമ്മുകശ്മീരിലെ രജൗരിയിൽ ചാവേർ ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഭീകരർ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ സ്‌പോൺസർ ചെയ്ത ഈ വീഡിയോയിൽ രജൗരി ആക്രമണം നടത്തിയത് പിഎഎഫ്എഫ് ആണെന്ന് വ്യക്തമാക്കുന്നു.
രജൗരിയിലെ സൈനിക ക്യാമ്പിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ ചാവേറുകളായെത്തിയ രണ്ട് പേരെ സുരക്ഷാ സേന വെടിവെച്ചുകൊന്നിരുന്നു. ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 11ന് നടന്ന ഈ ആക്രമണത്തെ ‘ഫിദായീൻ’ എന്നാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഭീകരൻ വിശേഷിപ്പിക്കുന്നത്.
പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണിതെന്ന് കരുതുന്നു. ഈദ് ദിനത്തിൽ വലിയ ആക്രമണം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും അതാണ് രജൗരിയിൽ ചെയ്തതെന്നുമാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു വീഡിയോ പുറത്തുവന്നത്. ഈ വർഷം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നും വീഡിയോയിൽ പരാമർശിക്കുന്നു.
അതേസമയം ഏറ്റവും പുതിയതായി വന്നിരിക്കുന്ന ഈ വീഡിയോ പാകിസ്താൻ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. കശ്മീരിൽ ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾ നടത്താൻ പുതിയ ഭീകരസംഘടനകളെ പാകിസ്താൻ ഉപയോഗിക്കുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.
Comments