ന്യൂയോർക്ക് : പ്രമുഖ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് ഭീകര ബന്ധം ഉണ്ടെന്ന സൂചനകൾ പുറത്ത്. 24 കാരനായ ഹാദി മേതർ കടുത്ത മതിശ്വാസിയായിരുന്നു എന്നാണ് അമ്മ സിൽവാന ഫർദോസ് പറയുന്നത്. ലെബനനിലേക്ക് പോയതിന് ശേഷമാണ് സ്വഭാവത്തിൽ ഇത്രയധികം മാറ്റങ്ങൾ കാണപ്പെട്ടത്. എന്നും മുറിക്കുള്ളിൽ അടച്ചിരിക്കുകയാണ് പതിവെന്നും ഇത്രയും വലിയ അക്രമം ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും അമ്മ ഫർദോസ് പറയുന്നു.
2018 ൽ അച്ഛനെ കാണാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഹാദി മേതർ ലെബനനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്തിയതോടെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ കാണാൻ ആരംഭിച്ചു. കൂടുതൽ സമയവും ഒറ്റയ്‌ക്ക് ഇരിക്കുകയായിരുന്നു പതിവ്. തിരിച്ചെത്തി സ്‌കൂളിൽ പ്രവേശിക്കുമെന്നും ബിരുദ പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുമെന്നുമാണ് താൻ കരുതിയിരുന്നത്. എന്നാൽ തന്റെ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് ഹാദി മതം പഠിക്കാൻ തുടങ്ങിയെന്ന് അമ്മ പറഞ്ഞു.
വീടിന്റെ ബേസ്‌മെന്റിലാണ് ഹാദി മുഴുവൻ സമയവും ചെലവഴിച്ചത്. വീട്ടിൽ ആരോടും മിണ്ടാറില്ല. തന്നോടോ അവന്റെ സഹോദരിമാരാടോ സംസാരിക്കില്ല. ബേസ്‌മെന്റിലേക്ക് ആരെയും പ്രവേശിക്കാനും അനുവദിക്കാറില്ല.
രാവിലെ കിടന്നുറങ്ങി രാത്രി സമയങ്ങളിൽ എഴുന്നേറ്റിരിക്കുകയാണ് പതിവ്. ഒരിക്കൽ മതത്തിന്റെ പേര് പറഞ്ഞ് താനുമായി വഴക്കുണ്ടാക്കി. എന്തുകൊണ്ട് നേരത്തെ ഇസ്ലാം മതം പഠിപ്പിച്ചില്ല എന്നാണ് അവൻ ചോദിച്ചത്. അപ്പോഴാണ് അവൻ മതത്തിലേക്ക് തിരിഞ്ഞുവെന്ന് മനസിലായത് എന്നും അമ്മ പറഞ്ഞു.
സൽമാൻ റുഷ്ദിയുടെ ഒരു പുസ്തകം പോലും താൻ വായിച്ചിട്ടില്ല. എന്റെ മകൻ അദ്ദേഹത്തിന്റെ പുസ്തകം വായിക്കുമെന്ന് കരുതിയില്ല. അവൻ ചെയ്ത തെറ്റിന് അവൻ തന്നെ ശിക്ഷ അനുഭവിക്കണമെന്നാണ് അമ്മ പറഞ്ഞത്. ഇനി ഇങ്ങനെയൊരു മകൻ തനിക്കില്ലെന്നും ഫർദോസ് പറയുന്നു. ഹാദി കൂടാതെ തനിക്ക് രണ്ട് മക്കൾ കൂടിയുണ്ട്. അവരുടെ ജീവിതമെങ്കിലും സുരക്ഷിതമാക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും അമ്മ കൂട്ടിച്ചേർത്തു.
ഹാദി മേതർ ഷിയാ തീവ്രവാദത്തോടും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനോടും (IRGC) മേതർ അനുഭാവം പുലർത്തുന്നതായി അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. 2020-ൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സോളമാനിയുടെ ചിത്രങ്ങൾ മേതറിന്റെ സെൽ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
Comments