പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് എടുത്തത്. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ അംഗം ബീനാകുമാരി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറോട് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകണമെന്നും നിർദ്ദേശമുണ്ട്.
ഇന്ന് രാവിലെയാാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രാജൻ ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്നായിരുന്നു രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്നാണ് വണ്ടാനത്തേക്ക് റഫർ ചെയ്തത്.
ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ രാജന് ശ്വാസമെടുക്കാൻ കഴിയാതെയായി. തുടർന്ന് ഓക്‌സിജൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസിലെ സിലിണ്ടർ കാലിയായിരുന്നു. തുടർന്ന് അടുത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർ തയ്യാറായില്ലെന്നാണ് കുടുംബം പറയുന്നത്.
Comments