ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സദൈവ് അടലിൽ സമാധിയിൽ നടന്ന പുഷ്പാർച്ചനയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു , ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് , ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഭാരതീയ ദർശനങ്ങളെ മുറുകെ പിടിച്ച് ഒരു തലമുറയെ ദേശീയതയിലേക്ക് നയിക്കാൻ കാരണക്കാരനായ ക്രാന്തദർശിയാണദ്ദേഹം. ആദർശാത്മക ലളിത ജീവിതം നയിച്ച അടൽ ജി ഭാരതീയ തത്വ ചിന്തകളെ ലോകത്തിന് മുന്നിൽ സമർപ്പിച്ച ധീര പുരുഷനായിരുന്നു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കാനുള്ള ദീർഘവീക്ഷണമുളള തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കാർഗിൽ യുദ്ധ സമയത്ത് രാജ്യത്തിന് ശക്തി പകരുന്ന പ്രഖ്യാപനങ്ങൾ നടത്തിയ അടൽ ജി ഇന്ത്യയുടെ എക്കാലത്തെയും ശക്തനായ പ്രധാനമന്ത്രി ആയിരുന്നു.
രാജ്യം ആരുടേയും മുന്നിൽ തല കുനിക്കരുതെന്ന നിശ്ചയ ദാർഢ്യത്തിൽ നിന്നുമാണ് ഇന്ത്യ ലോകത്തിന് മുൻപിൽ ആണവ ശക്തിയായി മാറിയത്. നിരവധി പ്രതിസന്ധികൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ പതറാതെ അതിനെ നേരിടാനുള്ള ചങ്കൂറ്റം അടല്ജിയെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാക്കി മാറ്റി. 1996 , 1999 വർഷങ്ങളിൽ രണ്ടു തവണകളിലായി പ്രധാനമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനി ,കവി , പ്രഭാഷകൻ, മികച്ച ഭരണാധികാരി എന്നി നിലയിൽ എതിരാളികളുടെ വരെ പ്രീതി പിടിച്ചു പറ്റിയ നേതാവായിരുന്നു അടൽ ജി. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ മുൻ നിരയിൽ നിന്നും പോരാടാൻ അടൽ ജിയും ഉണ്ടായിരുന്നു. 2015ലെ ജന്മദിനത്തിൽ രാഷ്‌ട്രം പരമോന്നത സിവിലിയൻ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. 2018 ഓഗസ്റ്റ് 16നാണ് അദ്ദേഹം അന്തരിച്ചത്.
Comments