കൊൽക്കത്ത: മാലിന്യകൂമ്പാരങ്ങളിൽ നിന്ന് 17 ഭ്രൂണങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. പശ്ചിമ ബംഹാളിലെ ഹൗറയിലാണ് സംഭവം. ഹൗറയിലെ ഉലൂബേരിയ മുനിസിപ്പാലിറ്റി പരിധിയിലുള്ള മാലിന്യകൂമ്പാരത്തിലാണ് ഭ്രൂണങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
വാർഡ് നമ്പർ 31-ന് കീഴിലുള്ള ബാനിബാല ഖാരയിലാണ് ഈ മാലിന്യകൂമ്പാരം സ്ഥിതിചെയ്യുന്നതെന്ന് ഉലൂബേരിയ പോലീസ് വ്യക്തമാക്കുന്നു. കണ്ടെടുത്ത 17 ഭ്രൂണങ്ങളിൽ പത്തെണ്ണം പെൺകുട്ടികളുടേതാണ്.
ഉലുബേരിയ മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച് ടൗൺ ഏരിയയുടെ ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ 30 സ്വകാര്യ നഴ്‌സിംഗ് ഹോമുകൾ ഉണ്ട്. ഈ നഴ്സിംഗ് ഹോമുകളിൽ നിന്ന് തള്ളിയ മാലിന്യത്തിലാണ് ഭ്രൂണങ്ങൾ ഉൾപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തിന് പിന്നാലെ ഭ്രൂണങ്ങളെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി ഉലൂബേരിയ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഉലൂബേരിയ പോലീസ് പറഞ്ഞു.
Comments