ശ്രീനഗർ : പാകിസ്താനിൽ നിന്നുള്ള ലഷ്‌കർ ഇ ത്വായ്ബ ഭീകരനെ അന്താരാഷ്‌ട്ര അതിർത്തിയിൽ വെച്ച് സുരക്ഷാ സേന വധിച്ചു. ജയിലിൽ നിന്ന് പാക് ഭീകര സംഘടനകളെ ഓപ്പറേറ്റ് ചെയ്തിരുന്ന മുഹമ്മദ് അലി ഹുസൈനെ ആണ് വധിച്ചത്. പോലീസ് പിടിയിലായ ഇയാൾ ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.
ഏറെ കാലമായി ജമ്മുവിലെ കോട്ട് ബൽവാൾ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. എന്നാൽ ജയിലിനുള്ളിൽ നിന്ന് ആരോ പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളും ആയുധക്കടത്തും നിയന്ത്രിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അലി ഹുസൈനെ പിടികൂടിയത്.
അന്താരാഷ്‌ട്ര അതിർത്തിക്കടുത്ത് രണ്ട് ഭാഗങ്ങളിലായി ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് ഇത് പിടിച്ചെടുക്കാനായി മജിസ്‌ട്രേറ്റിനൊപ്പം പ്രദേശത്തേക്ക് പോയി. ആദ്യം പറഞ്ഞ സ്ഥലത്ത് ആയുധം ഉണ്ടായിരുന്നില്ല. എന്നാൽ ഫാലിയാൻ മണ്ഡലിലെ ഗ്രാമത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. ഇതിനിടെ ഭീകരൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് തട്ടിയെടുത്ത ഭീകരൻ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ വെടിവെച്ചിട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments