ആലപ്പുഴ : പുന്നപ്രയിൽ 19 കാരനായ നന്ദുവിന്റെ മരണത്തിന് കാരണം ഡിവൈഎഫ്‌ഐക്കാർ എന്ന് പോലീസ് കണ്ടെത്തൽ. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ നന്ദുവിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പോലീസ് കണ്ടത്തെി. മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. നന്ദുവിനെ മർദ്ദിച്ച മുന്ന, ഫൈസൽ, വീട്ടിൽ മാരകയുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയ നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് നന്ദു ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരതയാണ് നന്ദുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് കുടുംബം ആരോപിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കൾ നന്ദുവിനെ സ്ഥിരം മർദ്ദിക്കാറുണ്ടെന്നും വടിവാളുമായി വീട്ടിലെത്തി ഭീഷണി മുഴക്കിയിട്ടുണ്ടെന്നുമാണ് സഹോദരി പറഞ്ഞത്. അവരുടെ പാർട്ടിക്കോ ആശയങ്ങൾക്കോ എതിരായി പ്രവർത്തിക്കുന്നവരെയാണ് അവർ ലക്ഷ്യം വെച്ച് ആക്രമിച്ചിരുന്നത്. ഇതിന്റെ ഇരയായിരുന്നു നന്ദുവും.
പാർട്ടിക്കാരിൽ നിന്നും പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് നന്ദു ട്രെയിനിന് മുന്നിൽ ചാടിയത് എന്നാണ് നിഗമനം. മരിക്കുന്നതിന് തൊട്ടുമുൻപ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐക്കാർ മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ചു മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Comments