കൊച്ചി: ബസ് ജീവനക്കാരനും മകനും തമ്മിലെ തർക്കം കണ്ട് നിന്ന പിതാവ് കുഴഞ്ഞ് വീണു മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദ്ദീൻ (54) ആണ് മരിച്ചത്
പിതാവും മകനും ഗുരുവായൂരിൽ നിന്ന് കാറിൽ മടങ്ങി വരികയായിരുന്നു. മകൻ ഫർഹാനാണ് (20) കാർ ഓടിച്ചിരുന്നത്. അമിതവേഗതയിൽ പോകുകയായിരുന്ന ബസിനെ കാർ മറികടന്നപ്പോൾ കാറിന്റെ കണ്ണാടി ബസിൽ തട്ടിയിരുന്നു. ഇക്കാര്യം ഫർഹാൻ ബസ് ജീവനക്കാരോട് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി.
തർക്കത്തിനിടെ ബസ് ജീവനക്കാരൻ ഫർഹാനെ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. ഫർഹാന്റെ കൈ മുറിയുകയും ചെയ്തു. ഇത് കണ്ടാണ് പിതാവിന് ശാരീരിക അസാസ്ഥ്യമുണ്ടായത്. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വടക്കൻ പറവൂർ കണ്ണൻകുളങ്ങരയിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
കോഴിക്കോട്-എറണാകുളം റൂട്ടിലോടുന്ന നർമദ ബസിനെതിരെയാണ് പരാതി. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാർ കടന്നുകളഞ്ഞിരുന്നു. അന്വേഷണം തുടരുകയാണെന്ന് പറവൂർ പോലീസ് അറിയിച്ചു.
Comments