ഛണ്ഡീഗഢ്: വന്ദേ ഭാരത് പരീക്ഷണയോട്ടത്തിനായി ഛണ്ഡീഗഢിലെത്തി. 110 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 24-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ആദ്യ ഓട്ടത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യമുണ്ടാകും. ഛണ്ഡീഗഢിലെ ന്യൂ മൊറാൻഡ സനേവൽ റെയിൽവേ സ്റ്റേഷനിലാകും പരീക്ഷണയോട്ടം നടത്തുക. തുടക്കത്തിൽ 15 കിലോമീറ്റർ വേഗതയിലും പിന്നീട് 45, 60, 80 കിലോ മീറ്ററിലുമാകും പരീക്ഷണ പറക്കലെന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യഘട്ട പരീക്ഷണ പറക്കൽ വിജയിച്ചതിന് ശേഷമാകും രണ്ടാം ഘട്ടത്തിന്റെ ട്രയൽ റൺ എന്ന് വൃത്തങ്ങൾ വ്യക്തമാക്കി. കോട്ടയ്‌ക്കും നഗ്ദ റെയിൽവേ സ്‌റ്റേഷനുമിടയിലാകും ഇതിന്റെ പരീക്ഷണയോട്ടം. ഓഗസ്റ്റ് 29-നാകും പരീക്ഷണയോട്ടം ആരംഭിക്കുകയെന്നും 50,000 കിലോ മീറ്റർ ഓട്ടം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർക്ക് അയക്കുമെന്ന് റെയിൽവേ അറിയിച്ചു.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. സമർപ്പിക്കുന്ന റിപ്പോർട്ട് വിജയകരമായാൽ അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ 75 നഗരങ്ങളെ ബന്ധിപ്പിച്ച് 75 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നത്.
Comments