തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും ഇപി ജയരാജനെയുമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താനുളള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
അക്രമരാഷ്‌ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്‌ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളും.എകെജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജനെന്നും സുധാകരൻ തുറന്നടിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച ഇപി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയുമാണ്. കോടതി ഉത്തരവിട്ടിട്ടും എൽഡിഎഫ് കൺവീനറെ ഒന്നും ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറാകുന്നില്ല.സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുകൾ മാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥർ പോലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു.
പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും സുധാകരൻ പറഞ്ഞു.
Comments