‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ സെൻസറിംങിന് അടക്കം നേരിടേണ്ടി വരുന്ന തടസ്സങ്ങളെപ്പറ്റി ഫേയ്സ്ബുക്കിൽ കുറിച്ച് സംവിധായകൻ രാമസിംഹൻ. സത്യത്തിന്റെ കൂടെയും ശരിയുടെ കൂടെയും നിൽക്കുന്നതിനാൽ ശത്രുക്കളുടെ ഒരു പടയെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സെൻസർ പ്രക്രിയയിലടക്കം പലരും ഇടപെടുന്നുണ്ടെന്നും സിനിമ ഇറങ്ങാതിരിക്കാൻ തടസ്സം നിൽക്കുന്നുണ്ടെന്നും രാമസിംഹൻ പറഞ്ഞിരുന്നു.
സെൻസറിംങിന്റെ ഭാഗമായി ചിത്രത്തിലെ പല രംഗങ്ങളും ഒഴിവാക്കണമെന്ന് നിർദ്ദേശം വന്നിരുന്നു. ഇപ്പോൾ വീണ്ടും മുംബൈയിൽ വെച്ച് കമ്മിറ്റി ചിത്രം കാണുകയാണ്. ഇത്തവണയെങ്കിലും ചിത്രത്തിന് അനുമതി ലഭിക്കുമെന്നാണ് സിനിമയ്‌ക്കായി കാത്തിരിക്കുന്നവരുടെ വിശ്വാസം. ഇതിനിടെയാണ് സംവിധായകൻ ഫേയ്സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുന്നത്. ശത്രുക്കളെ തനിക്ക് നേരിടേണ്ടി വരുമെന്നും നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ തന്റെ ഒപ്പം നിൽക്കുമെന്നും, അതാണ് ശരിയുടെ പക്ഷമെന്നും അദ്ദേഹം പറയുന്നു.
പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്‌താൽ ഈശ്വരൻ ഫലം തരും. അതിന് മുമ്പ് കുറേ വേദനയും കുത്തുവാക്കുകളും ട്രോളുകളും സഹിക്കണം. അത് കഴിഞ്ഞ് ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുമെന്നും അത് കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ് യഥാർത്ഥ ഫലമെന്നും രാമസിംഹൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ അറിയപ്പെടാത്ത ചരിത്രം തുറന്നു കാണിക്കുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ്.
Comments