തിരുവനന്തപുരം: മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പാർവതി അംഗമായ കേരളത്തിലെ സെൻസർ ബോർഡ് കണ്ടിരുന്നു. അവർ ഈ ചിത്രം മുംബൈയിലെ ഹയർ കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചു. ഹയർ കമ്മിറ്റി ചില കട്ടുകൾ പറഞ്ഞ് ‘എ’ സർട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകിയതായി രാമസിംഹൻ അറിയിച്ചു.
എന്നാൽ കേരള സെൻസർ ബോർഡ് മൂന്നാമതൊരു കമ്മിറ്റിയുടെ അഭിപ്രായത്തിന് ചിത്രം അയച്ചു. വീണ്ടും മുംബൈയിൽ പോയ ചിത്രത്തിന്, മുൻപ് പറഞ്ഞ കട്ടുകളോടെ പ്രദർശിപ്പിക്കാൻ വീണ്ടും അനുമതി നൽകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹയർ കമ്മിറ്റിയിലേക്ക് ചിത്രം അയക്കാനുള്ള അധികാരം കേരളത്തിലെ സെൻസർ ബോർഡിനുണ്ട്. അവർ അത് വിനിയോഗിക്കുകയായിരുന്നു. സാധാരണ ഗതിയിൽ നിർമ്മാതാവിന് കാരണം കാണിക്കൽ നോട്ടീസ് അയക്കേണ്ടതാണ്. പക്ഷേ അത്തരം ഒരു അറിയിപ്പുമില്ലാതെയാണ് രണ്ട് പ്രാവശ്യവും ചിത്രം അയച്ചത്. കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും രാമസിംഹൻ പറഞ്ഞു.
ചരിത്രസംഭവം ചിത്രീകരിക്കുമ്പോൾ അതിൽ അടിപിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. അത് ഒഴിവാക്കാൻ പറ്റില്ല. അതാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയത്. അല്ലാതെ ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവയൊന്നും കാണിക്കുന്നില്ല. അന്ന് അതൊക്കെ നടന്നിട്ടുണ്ടെങ്കിലും പടമെടുത്തപ്പോൾ താൻ അതെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ചിത്രത്തിൽ പറയുന്ന കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുകയാണ് പതിവ്. പക്ഷേ അത്തരമൊരു ആവശ്യവും ഉന്നയിക്കാതെ നേരിട്ട് ചിത്രം ഹയർ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതിൽ മറ്റാരുടെയോ രാഷ്‌ട്രീയം ഉണ്ടെന്നാണ് താൻ കരുതുന്നത്. അതിൽ തനിക്ക് പരാതിയില്ല. ചിത്രം ഓണത്തിന് മുൻപ് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. സെൻസർ ബോർഡ് ഇത്തരത്തിൽ മൂന്ന് മാസത്തോളം വൈകിച്ചതു കൊണ്ട് അത് നടന്നില്ല. ഓണത്തിന് ശേഷം റിലീസ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും രാമസിംഹൻ അബൂബക്കർ അറിയിച്ചു.
Comments