ബീജിംഗ്: ചൈനയിൽ സാമ്പത്തിക പ്രതിസന്ധി സമീപകാലത്തെ ഏറ്റവും രൂക്ഷമായ നിലയിലെന്ന് റിപ്പോർട്ടുകൾ. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണ്. ചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിലപാട് കടുപ്പിച്ചത് സ്ഥിതി രൂക്ഷമാക്കുകയാണ് എന്നാണ് വിവരം.
ചൈനീസ് വാണിജ്യ രംഗത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയാണ് സ്മാർട്ട് ഫോൺ വ്യവസായം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈൽ കമ്പനികൾക്കെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ, ഈ മേഖലയും പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൈനീസ് മൊബൈൽ ഭീമനായ ഷവോമി മൂന്ന് ശതമാനം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചു വിട്ടിരിക്കുകയാണ്. സാമ്പത്തിക വർഷത്തിലെ ആദ്യപാദ കണക്കുകൾ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 83 ശതമാനം ഇടിവാണ് ഷവോമിക്ക് മാത്രം സംഭവിച്ചിരിക്കുന്നത്. മറ്റ് മൊബൈൽ കമ്പനികളും സമാനമായതോ ഇതിനേക്കാൾ മോശമോ ആയ അവസ്ഥയിലാണ്. ചൈനീസ് കമ്പനികളുടെ പ്രധാന വിപണിയായിരുന്ന ഇന്ത്യയിൽ നിന്നും നേരിട്ട വൻ തിരിച്ചടിയാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോർട്ട്.
ഷവോമിക്ക് പുറമേ ഒപ്പോ, വിവോ എന്നീ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾക്കുമെതിരെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ നോട്ടീസുകൾ അയച്ചിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ നൽകി കസ്റ്റംസ് തീരുവയിൽ വെട്ടിപ്പ് നടത്തിയതിന് റെവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ഒപ്പോയ്‌ക്ക് 4,389 കോടി രൂപയുടെ നോട്ടീസാണ് അയച്ചിരിക്കുന്നത്. മറ്റ് കമ്പനികൾക്കെതിരെയും ശക്തമായ നടപടിക്ക് തയ്യാറെടുക്കുകയാണ് ധനകാര്യ മന്ത്രാലയം എന്നതിന്റെ വ്യക്തമായ സൂചനകൾ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ നൽകിയിരുന്നു.
Comments