അമൃത്സർ: അതിർത്തി മാറി കടന്നതിനെ തുടർന്ന് പാകിസ്താനിൽ തടവ് ശിക്ഷ അനുഭവിച്ച രണ്ട് ഇന്ത്യക്കാർക്ക് മോചനം. ഗുജറാത്ത് സ്വദേശിയായ കുൽദീപ് യാദവ്(58), ജമ്മുവിൽ നിന്നുള്ള ശംഭുനാഥ് (43) എന്നിവരെയാണ് വർഷങ്ങൾ ശേഷം മോചിപ്പിച്ചത്. അട്ടാരി-വാഗാ അതിർത്തി വഴിയാണ് ഇരുവരെയും പാക് സർക്കാർ ഇന്ത്യയിലേയ്ക്ക് തിരിച്ചയത്. അബദ്ധത്തിൽ അതിർത്തി മാറി കടന്ന് പാകിസ്താനിൽ പ്രവേശിച്ചതോടെ ഇരുവരും പാക്കിസ്താൻ റേഞ്ചേഴ്സിന്റെ പിടിയിലാകുകയായിരുന്നു.
1991-ലാണ് ഗുജറാത്ത് സ്വദേശിയായ കുൽദീപ് യാദവ് അതിർത്തി മാറി കടന്ന് പിടിക്കപ്പെട്ടത്. 30 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് താൻ പുറത്തിറങ്ങുന്നതെന്നും രാജ്യത്ത് തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിയാതെ അതിർത്തി മാറി കയറിയതിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി തടവുകാർ പാകിസ്താനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും മാനുഷിക പരിഗണനകൾ മുൻനിർത്തി കോടതികൾ അവരെ മോചിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും കുൽദീപ് പറഞ്ഞു.
നാട്ടിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ജമ്മു സ്വദേശിയായ ശംഭുനാഥും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് ഇരുവരും സീറോ ലൈൻ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ഇവർ അബദ്ധത്തിൽ അതിർത്തി കടന്ന് പിടിയിലാകുകയായിരുന്നുവെന്ന് അതിർത്തിയിലെ പ്രോട്ടോക്കോൾ ഓഫീസർ അരുൺപാൽ സിംഗ് പറഞ്ഞു. നേരത്തെ, ജൂലൈ 29-ന് അതിർത്തി കടന്ന് രാജ്യത്ത് പ്രവേശിച്ചതിൽ 16 വർഷം തവവ് ശിക്ഷ അനുഭവിച്ച പാക് പൗരനെ അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയും തിരിച്ചയച്ചിരുന്നു.
Comments