തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടന്നെന്നും, ഇതിൽ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പങ്കുചേർന്നിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ഗവർണറുടെ പ്രതികരണം.
തന്നെ ക്ഷണിച്ചത് പ്രകാരമാണ് ചരിത്രകോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ തനിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. ഡൽഹിയിലാണ് ഇതിന്റെ ഗൂഢാലോചന നടന്നത്. ഇതിൽ കണ്ണൂർ വിസിയും പങ്കാളിയാണ്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് തവണ റിപ്പോർട്ട് തേടി കത്ത് നൽകി. എന്നാൽ മറുപടി ലഭിച്ചില്ല. സുരക്ഷാ വിദഗ്ധൻ അല്ലാത്തതിനാൽ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. വിസി ക്രിമിനൽ അല്ലെങ്കിൽ എന്തുകൊണ്ട് തനിക്ക് റിപ്പോർട്ട് നൽകിയില്ലെന്നും ഗവർണർ ചോദിച്ചു.
സംഭവത്തിൽ പരാതി നൽകണമെങ്കിൽ മൂന്ന് വർഷം മുൻപേ ആകാമായിരുന്നു. തനിക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല. കേരളത്തിൽ തനിക്ക് സംരക്ഷണം നൽകുക എന്നത് ആരുടെ ജോലിയാണ്?. കേരളത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയാൽ അറസ്റ്റ് ചെയ്യും. കറുത്ത വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യും. ഇങ്ങനെയുളള സംസ്ഥാനത്ത് തന്നെ ആക്രമിച്ചാൽ ആരും ചോദിക്കില്ലെന്ന് അക്രമികൾക്ക് അറിയാം.
കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. താൻ ഗവർണറായിരിക്കുന്ന കാലത്തെല്ലാം ഇത് നേരെയാക്കാനായി പ്രവർത്തിക്കും. യുജിസി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി എല്ലാ സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധിയ്‌ക്കെതിരായ ബില്ലിൽ താൻ ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നുണ്ടോ?. ഒരിക്കലുമില്ല. ഭരണഘടനയെ ലംഘിക്കുന്ന ഒന്നിനും താൻ കൂട്ടുനിൽക്കില്ല. ഗവർണർ ഒപ്പിട്ടാലേ ബില്ല് നിയമം ആകുകയുള്ളൂവെന്നും ഗവർണർ പറഞ്ഞു.
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇർഫാൻ ഹബീബിന്റെ പരാമർശത്തെ അത്തരത്തിലേ കാണുന്നുള്ളൂ. ഇർഫാൻ ഹബീബ് ഗുണ്ടയാണ്. വിമർശനം ആവശ്യമുള്ളതാണെങ്കിൽ അംഗീകരിക്കും. അനാവശ്യ വിമർശനങ്ങളെ ചിരിച്ചുതള്ളാറാണ് പതിവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Comments