തിരുവനന്തപുരം : സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയതോടെ മലക്കംമറിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിദ്യാലയങ്ങളിൽ ലിംഗസമത്വം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജെൻഡർ ന്യൂട്രൽ വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തിൽ സർക്കാർ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരിക്കാൻ പാടില്ല എന്നൊരു പ്രസ്താവന വന്നപ്പോൾ, കുട്ടികൾ ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്ന് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം ഇന്നലെ ഒഴിവാക്കിയിരുന്നു. ക്ലാസുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തി. ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂൾ അന്തരീക്ഷം എന്ന വാക്കാണ് ഉൾപ്പെടുത്തിയത്. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി, പകരം ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി മാറ്റുകയുമുണ്ടായി. മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി എത്തിയതോടെയാണ് സർക്കാർ മുട്ടുകുത്തിയത്.
Comments