പ്രായം നാൽപത് പിന്നിട്ടിട്ടും 20കാരന്റെ ചുറുചുറുക്കോടെ പന്തെറിയുന്ന താരമാണ് ജയിംസ് ആൻഡേഴ്‌സൺ. ഇംഗ്ലീഷ് പേസ് ബൗളർ അൻഡേഴ്‌സൺ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം നേട്ടത്തിൽ ചേർത്തിരിക്കുകയാണ്. ഒരു രാജ്യത്ത് തന്നെ 100 ടെസ്റ്റുകൾ കളിച്ച ആദ്യ താരമായിരിക്കുകയാണ് ഈ 40കാരൻ.
ഇംഗ്ലണ്ടിൽ 100 ടെസ്റ്റുകൾ കളിച്ചുവെന്ന റെക്കോർഡാണ് ഈ വെറ്ററൻ താരം കരസ്ഥമാക്കിയിരിക്കുന്നത്. ഇതുവരെ 174 ടെസ്റ്റാണ് അദ്ദേഹം കളിച്ചത്. അതിൽ 100 എണ്ണം ജന്മനാട്ടിൽ ആയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ആൻഡേഴ്‌സണേക്കാൾ കൂടുതൽ ടെസ്റ്റ് കളിച്ചിട്ടുളള സച്ചിൻ ടെൻഡുൽ ഇന്ത്യയിൽ 94 ടെസ്റ്റുകളാണ് കളിച്ചിട്ടുളളത്. ഓസീസിന്റെ മുൻ നായകൻ റിക്കി പോണ്ടിങ് 92 ടെസ്റ്റുകൾ സ്വന്തം മണ്ണിൽ കളിച്ചിട്ടുണ്ട്. ഇതിനുപുറമെ ആൻഡേഴ്‌സണിന്റെ സഹതാരം സ്റ്റുവർട്ട് ബ്രോഡ് 91 ടെസ്റ്റുകൾ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്‌ത്തിയ താരമെന്ന റെക്കോർഡും ആൻഡേഴ്‌സന്റെ പേരിലാണ്. ആൻഡേഴ്‌സൺ നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ മൂന്നാമത്തെ ബൗളറാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോണും മാത്രമാണ് ഈ ഇംഗ്ലീഷ് താരത്തിന് മുന്നിലുളളത്. ഇംഗ്ലണ്ടിനായി 26.40 ശരാശരിയിലും 2.80 ഇക്കോണമിയിലും 658 വിക്കറ്റുകൾ ആൻഡേഴ്‌സൺ നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടം 32 തവണ സ്ന്തമാക്കിയിട്ടുണ്ട്. 10 വിക്കറ്റ് നേട്ടം മൂന്ന് പ്രാവശ്യവും നേടിയിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്‌ക്കുള്ള ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആൻഡേഴ്‌സൺ അടുത്തിടെ വെളിപ്പെടുത്തി. എന്നാൽ പുതിയ മാനേജ്മെന്റ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭരണം ഏറ്റെടുത്തതിന് ശേഷം ആൻഡേഴ്സണെ ടീമിലേക്ക് തിരികെ വിളിച്ചു.
ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ആൻഡേഴ്‌സൺ 100ന്റെ നേട്ടം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 12 റൺസിനും ജയിച്ച പ്രോട്ടീസ് പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സിൽ 151 റൺസിന് എല്ലാവരും പുറത്തായി. ആൻഡേഴ്‌സൺ മൂന്ന് വിക്കറ്റുകൾ നേടി.
Comments