മുംബൈ : കോൺഗ്രസിൽ നിന്ന് പുറത്തുപോയത് സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത് പോലെയാണെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതൃത്വവും താനുമായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആരും തങ്ങളെ ചോദ്യം ചെയ്യുന്നത് ഹൈക്കമാന്റിന് ഇഷ്ടമല്ലായിരുന്നുവെന്നും ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. പ്രധാനമന്ത്രി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ അദ്ദേഹം മനുഷ്യത്വത്തിന്റെ പ്രതീകമാണെന്ന് ആസാദ് പറഞ്ഞു.
ജി23 നേതാക്കൾ ഹൈക്കമാന്റിന് കത്തെഴുതിയതിന് പിന്നാലെ നേതൃത്വം തനിക്കെതിരെ തിരിയുകയായിരുന്നു. അവരെ ആരും ചോദ്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. ജി 23 നേതാക്കൾ ഉന്നയിച്ച കാര്യങ്ങളൊന്നും തന്നെ പാർട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും ആസാദ് വിമർശിച്ചു. പാർട്ടി വിട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്.
വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കപ്പെട്ട അവസ്ഥയിലാണ് താനിപ്പോൾ. വീട്ടിലെ ആർക്കും നമ്മളെ ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കുന്ന ആ നിമിഷം നമ്മളാ വീട്ടിൽ നിന്നും ഇറങ്ങണമെന്നും ആസാദ് പറഞ്ഞു. കോൺഗ്രസിന് വേണ്ടി തനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ. പാർട്ടിക്ക് ഇപ്പോൾ ഒരു നല്ല വിദഗ്ധനെയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഒരു പുതിയ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കാനുള്ള നീക്കത്തിലാണ് ആസാദ്.
Comments