ബെംഗളൂരു: ഗണേശ ചതുർത്ഥി ദിനത്തിൽ നഗരത്തിൽ ഇറച്ചി വെട്ടുന്നതും മാംസാഹാര വില്പനയും നിരോധിച്ചതിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൾ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ഓഗസ്റ്റ് 31-നാണ് ബെംഗളൂരുവിൽ മാംസാഹാര നിരോധനം കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെടുത്തി മാംസം നിരോധിക്കാൻ പാടില്ല എന്നാണ് ഒവൈസിയുടെ വാദം.
കർണാടകയിലെ ജനസംഖ്യയുടെ 80 ശതമാനം മാംസം കഴിക്കുന്നവരാണെന്ന് ഒവൈസി പറഞ്ഞു. അതിനാൽ തന്നെ കർണാടക സർക്കാരിന്റെ ഈ ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരാൾ ധരിക്കുന്നതും കഴിക്കുന്നതും അവരുടെ സ്വന്തം ഇഷ്ടത്തിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, നിരോധനം പിൻവലിക്കണമെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.
മാംസം വെട്ടുന്നതും വിൽക്കുന്നതും മതപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് സംഘർഷാവസ്ഥ ഒഴിവാക്കാൻ ഗണേശ ചതുർത്ഥി ദിനത്തിൽ മാംസാഹാര വില്പന നിരോധിച്ചിരിക്കുന്നത്. മനപൂർവ്വം അക്രമങ്ങൾ സൃഷ്ടിക്കാൻ പലരും ശ്രമിച്ചേക്കാം എന്നതുകൂടി അടിസ്ഥാനമാക്കിയാണ് നിരോധനം. ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ചും മാംസാഹാരത്തിന് ബെംഗളൂരു നഗരസഭാ പരിധിയിൽ വിലക്കുണ്ടായിരുന്നു.
Comments