ന്യൂഡൽഹി : മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിന് വൻ തിരിച്ചടിയാകുന്നു. ആസാദിന് പിന്നാലെ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ രാജിവെയ്‌ക്കാൻ തയ്യാറായി നിൽക്കുകയാണ് നേതാക്കൾ. 51 ഓളം നേതാക്കൾ ഉടൻ രാജിവെച്ച് പുറത്തുപോകുമെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ഇത് ബാധിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നാലെ 64 നേതാക്കൾ പാർട്ടി വിട്ടിരുന്നു. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താര ചന്ദ് ഉൾപ്പെടെ ആസാദിനെ പിന്തുണച്ചുകൊണ്ട് രാജി വെച്ചു. ചന്ദ് കൂടാതെ മുൻ മന്ത്രിമാരായ അബ്ദുൾ മജീദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി പേർ പാർട്ടിയുടെ പ്രാഥമിക അംഗത്വം തന്നെ ഉപേക്ഷിക്കുന്നതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവർ ഒന്നിച്ചാണ് സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്. ഈ നേതാക്കളും ആസാദിന്റെ പാർട്ടിയിൽ ചേരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
തന്റെ അമ്പത് വർഷത്തെ കോൺഗ്രസ് സേവനം അവസാനിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. പാർട്ടിയെ ഇല്ലാതാക്കിയ രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്. കശ്മീർ ആസ്ഥാനമാക്കി പുതിയ പാർട്ടി രൂപീകരിക്കാനാണ് ഗുലാം നബി ആസാദിന്റെ തീരുമാനം
മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പഞ്ചായത്ത് അംഗങ്ങളും, മുനിസിപ്പൽ കോർപ്പറേറ്റർമാരും, ജില്ലാ-ബ്ലോക്ക് തല നേതാക്കളും, ആസാദിനൊപ്പം ചേരാൻ ഇതിനകം കോൺഗ്രസ് വിട്ടിട്ടുണ്ട്.
Comments