ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഡി വൈ എഫ് ഐ നേതാക്കളും സർക്കാർ ജീവനക്കാരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനം. മുഖ്യപ്രതിയായ ഡി വൈ എഫ് ഐ നേതാവ് വിനീഷിനെതിരെ ഇതുവരെ 12 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാർ, വള്ളികുന്നം, എന്നിവിടങ്ങളിലായി നിരവധി പേരിൽ നിന്നും 1 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ പ്രതികൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ അറസ്റ്റിലായ മൂന്ന് പേരും ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളാണ്.
പ്രതികൾ വ്യാജരേഖ ചമച്ച കേന്ദ്രങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായതോടെയാണ് ചെങ്ങന്നൂർ ഡി വൈ എസ് പി ഡോക്ടർ ആർ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Comments