തിരുവനന്തപുരം; മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക സംവിധാനം ഉൾപ്പെടുന്ന ആൽക്കോ സ്കാൻ ബസ് ആണ് ഇനി ലഹരി ഉപയോഗിച്ച് ഡ്രൈവിങ് നടത്തുന്നവരെ കുടുക്കുക. ഡ്രൈവറുടെ ഉമിനീർ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്തും.
ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. പരിശോധന നടത്താനുള്ള ആൽക്കോ സ്കാൻ ബസ് റോട്ടറി ക്ലബ്ബ് ആണ് പോലീസിന് കൈമാറിയത്. റോട്ടറി ക്ലബ്ബിന്റെയും പോലീസിന്റെയും സഹകരണ കൂട്ടായ്മയായ റോപ്പ് പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയിരിക്കുന്നത്.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ബസും, പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് റോട്ടറി ക്ലബ്ബ് സമ്മാനിച്ചത്. ക്രമേണ എല്ലാ ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് നീക്കം.
നിലവിൽ പോലീസ് ഉപയോഗിക്കുന്ന ബ്രത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാൻ കഴിയുക. മയക്കുമരുന്നുകളും എംഡിഎംഎ പോലുളള ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ പെട്ടെന്ന് കണ്ടെത്താനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല.
Comments