കൊച്ചി:ഐഎൻഎസ് വിക്രാന്ത് എന്ന രാജ്യത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായ വിമാനവാഹിനിക്കപ്പൽ ഉള്ള രാജ്യങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയെ എത്തിക്കുന്ന നേട്ടം കൈവരിക്കുന്നതിന് കാരണമായ ഓരോരുത്തർക്കും പ്രത്യേകമായി പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്ന ഐഎൻഎസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്,യുകെ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും സ്ഥാനം പിടിച്ചത്.
ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിച്ചിരിക്കുന്ന ഉരുക്ക് ഇന്ത്യയിൽ നിർമ്മിച്ചതാണ്.ഇതിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ കൊച്ചി മുതൽ കാശി വരെ നീളമുള്ളതാണ്. രണ്ട് ഫുഡ്‌ബോൾ ഗ്രൗണ്ടിന് തുല്യമാണ് ഐഎൻഎസ് വിക്രാന്ത്. 5,000 വീടുകൾ പ്രകാശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള വൈദ്യുതിയാണ് വിമാനവാഹിനി കപ്പൽ ഉൽപാദിപ്പിക്കുന്നത്.
ഐഎൻഎസ് വിക്രാന്ത് കേവലമൊരു യുദ്ധകപ്പൽ മാത്രമല്ലെന്നും മറിച്ച് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 20,000 കോടി രൂപ മുതൽ മുടക്കിലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഇൻഡോ-പസഫിക്കിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഐഎൻഎസ് വിക്രാന്തിന് കഴിയും. ഐഎൻഎസ് വിക്രാന്തിൽ വിമാന ലാൻഡിംഗ് പരീക്ഷണങ്ങൾ നവംബറിൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മിഗ്-29കെ ജെറ്റുകളാകും ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുക.















