പാറ്റ്‌ന: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 50 സീറ്റിൽ കൂടുതൽ നേടാൻ കഴിയില്ലെന്ന പ്രസ്താവന തിരുത്തി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദൾ-യുണൈറ്റഡിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു നിതീഷ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്.
ബിജെപിക്ക് മഹാസഖ്യത്തിന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ സാധിക്കില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യം മുന്നോട്ടു വെയ്‌ക്കുന്ന സ്ഥാനാർത്ഥി ആയിരിക്കും പ്രധാനമന്ത്രി ആവുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ താൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വാദവുമായി നിതീഷ് മുന്നോട്ട് വന്നിരിക്കുകയാണ്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിന്നാൽ ബിജെപിക്ക് 50 സീറ്റിൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞതായി ജെഡിയു ഓഫീസിൽ നിന്ന് കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ താൻ ഇത്തരത്തിൽ ബിജെപിക്കെതിരെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്നും തന്നെ അപമാനിക്കാൻ വേണ്ടി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നും നിതീഷ് കൂട്ടിച്ചേർത്തു.
Comments