കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നു. പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരിയായ അഭിരാമി എന്ന പെൺകുട്ടി മരണപ്പെട്ടിട്ടും സർക്കാർ ഇതിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലന്ന പരാതികൾ വ്യാപകമാവുന്നു.
ദിനം പ്രതി നിരവധി ആളുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കുന്നത്. ആക്രമണകാരികളായ തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കുകയോ മറ്റു അടിയന്തിര നടപടികൾ കൈക്കൊള്ളുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. തെരുവോരങ്ങളിൽ നിറയുന്ന മാലിന്യ കൂമ്പാരങ്ങൾ കൃത്യമായി നീക്കം ചെയ്യാനോ അവ നിർമാർജനം ചെയ്യാനോ സർക്കാർ സംവിധാനങ്ങൾക്ക് കഴയുന്നില്ല.
മാലിന്യങ്ങൾ ഭക്ഷിച്ച് അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ക്രൂരമായി ആക്രമിക്കുന്നത് തുടർക്കഥയാകുന്നു. അനധികൃതമായി നടത്തുന്ന അറവ് ശാലകൾ, ഹോട്ടൽ മാലിന്യങ്ങൾ, തെരുവുകളിൽ വലിച്ചെറിയുന്ന വീടുകളിലെ മാലിന്യങ്ങൾ എന്നിവ ലഭിക്കുന്നത് മൂലം മാംസാഹാരത്തോട് കൂടുതൽ ആസക്തി ഇവയ്ക്കുണ്ടാകുന്നു.
വന്ധീകരണം നടത്താതെ തെരുവ് നായ്ക്കളെ പെറ്റു പെരുകാൻ അനുവദിക്കുന്നത് വഴി വലിയ ദുരന്തങ്ങളാണ് സമൂഹത്തിൽ ഉണ്ടാകുന്നത്. സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തത് മൂലം കഷ്ടതയിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. വഴിയോരങ്ങളിലും വിജനമായ പ്രദേശത്തും പച്ച ചോരയുടെ മണം പിടിച്ച് ആക്രമണകാരികളായ നായകൾ മനുഷ്യ രക്തം കുടിക്കാൻ തക്കം പാർത്തിരിക്കുന്നുണ്ട്. സർക്കാർ വേണ്ടത്ര ഇടപെടലുകൾ നടത്തിയില്ല എങ്കിൽ വീണ്ടും തെരുവ് നായ്ക്കൾ കടിച്ചു കീറി കൊല്ലുന്ന മനുഷ്യരുടെ എണ്ണം വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട
Comments