പത്തനംതിട്ട : പത്തനംതിട്ട പെരിനാട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ മരണത്തിന്റെ ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് മാതാപിതാക്കൾ. പരിക്കിന്റെ ഗൗരവം ഡോക്ടർമാർ മനസിലാക്കിയില്ലെന്നും അതുകൊണ്ടാണ് മകൾക്ക് ഈ അവസ്ഥ വന്നത് എന്നും അമ്മ രജനി പറഞ്ഞു.കുട്ടിയെ കടിച്ചത് തെരുവ് നായയല്ല, വളർത്തുനായയാണെന്നും അമ്മ ആരോപിച്ചു.
ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണ് കുട്ടിയെ കടിച്ചത്. നായയുടെ കഴുത്തിൽ ബെൽട്ടും തുടലുമുണ്ടായിരുന്നു. കടിയേറ്റ ഉടൻ കുട്ടിയെ പെരിനാട് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രി പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് അവിടെ നിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി. എന്നാൽ നഴ്‌സുമാർ മുറിവ് കഴുകാൻ കുട്ടിയുടെ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. സോപ്പ് ഇല്ലാത്തതിനാൽ, അത് വാങ്ങിക്കൊണ്ട് വന്ന ശേഷമാണ് പിതാവ് മുറിവ് കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. പരിക്കിന്റെ ഗൗരവം ഡോക്ടർമാർ മനസിലാക്കിയില്ല എന്നും അമ്മ അരോപിച്ചു.
കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. അണുബാധയേൽക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തില്ല എന്ന് കുടുംബം ചോദിക്കുന്നു. തെരുവിൽ അലഞ്ഞ് നടക്കുന്ന നായ അല്ല തന്നെ കടിച്ചത് എന്നാണ് കുട്ടി പറഞ്ഞത്. കഴുത്തിൽ ബെൽറ്റും തുടലും ഉണ്ടായിരുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി.
മൂന്ന് വാക്‌സിനുകളും സ്വീകരിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കടിയേറ്റത് മുഖത്തായതിനാൽ അത് പെട്ടെന്ന് തന്നെ തലച്ചോറിലേക്ക് കടന്നാൽ ചികിത്സകളിൽ ഫലം കാണില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയ്‌ക്ക് പേവിഷബാധ ഏറ്റതായും കണ്ടെത്തിയിരുന്നു.
Comments