ബംഗളൂരു : കർണാടക മന്ത്രി ഉമേഷ് വിശ്വനാഥ് കാട്ടി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വനം-ഭക്ഷ്യവകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു അദ്ദേഹം. മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡോളേഴ്‌സ് കോളനിയിലെ വസതിയിലെ കുളിമുറിയിൽ അദ്ദേഹം തളർന്നുവീണു. തുടർന്ന് ഉമേഷ് കാട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘കർണ്ണാടകയുടെ വികസനത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയ പരിചയസമ്പന്നനായ നേതാവായിരുന്നു ഉമേഷ് കാട്ടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഓം ശാന്തി’, മോദി ട്വീറ്റ് ചെയ്തു.
മന്ത്രിയുടെ മരണം സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ‘എന്റെ അടുത്ത സഹപ്രവർത്തകനും മന്ത്രിയുമായ ഉമേഷ് കാട്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ സംസ്ഥാനത്തിന് നൈപുണ്യമുള്ള നയതന്ത്രജ്ഞനെയും സജീവ നേതാവിനെയും വിശ്വസ്തനായ പൊതുപ്രവർത്തകനെയുമാണ് നഷ്ടമായത്,’ ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു.
Comments