ന്യൂഡൽഹി: വസ്ത്രം ധരിക്കാനുള്ള അവകാശത്തിനൊപ്പം വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോയെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘ഹർജിക്കാരുടെ വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികമാണെന്നു നിങ്ങൾ പറഞ്ഞാൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും മൗലികമായി മാറും.’ ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
പല വിദ്യാർത്ഥികളും രുദ്രാക്ഷവും കുരിശും മതചിഹ്നമായി ധരിക്കുന്നുവെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചപ്പോൾ ”അത് ഷർട്ടിനുള്ളിലാണ് ഇടുന്നത്. ഷർട്ട് ഉയർത്തി ആരെങ്കിലും രുദ്രാക്ഷം ധരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ പോകുന്നില്ല” ജഡ്ജി പ്രതികരിച്ചു.
വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യൻ സാഹചര്യവും താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നമ്മുടേത് ഒരു യാഥാസ്ഥിതിക സമൂഹമാണ്. അമേരിക്കയിലെ കോടതിവിധികൾ അവിടുത്തെ സാഹചര്യത്തിലുള്ളതാണെന്നും അതേ സാഹചര്യം ഇന്ത്യക്ക് പിന്തുടരാനാകില്ലെന്നും കോടതി പറഞ്ഞു. അമേരിക്കയിൽ മുഖാവരണം സർക്കാർ ഓഫീസുകളിൽ അനുവദിച്ചുകൊണ്ട് കോടതി വിധിച്ചിട്ടുണ്ടെന്ന വാദത്തിനാണ് കോടതിയുടെ മറുപടി.
ദക്ഷിണാഫ്രിക്കയിൽ സ്‌കൂളിൽ മുക്കൂത്തി അണിയാൻ ഹിന്ദു വിദ്യാർത്ഥികൾക്ക് അനുവാദം നൽകിക്കൊണ്ടുള്ള കോടതി വിധി ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. മുക്കൂത്തി മതാചാരവുമായി ബന്ധമുള്ളതല്ലെന്നും മറ്റു രാജ്യങ്ങളെ പോലെയല്ല പല കാര്യങ്ങളിലും ഇളവുള്ള ഇന്ത്യയെന്നും സുപ്രീംകോടതി പരാമർശിച്ചു.നാളെ രാവിലെ 11.30ന് വാദം കേൾക്കൽ പുനരാരംഭിക്കും.
Comments