തിരുവനന്തപുരം: കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യം ആഘോഷിക്കുന്ന കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ‘ഒരുപാട് വൈകി ആണെങ്കിലും ഒടുവിൽ നീതി ലഭിച്ചു’ എന്നാണ് സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിൽ പ്രതികരിച്ച് വി.ടി ബൽറാം ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിനെയാണ് അഡ്വ. ഗോപാലകൃഷ്ണൻ ശക്തമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.
രാജ്യദ്രോഹ കുറ്റത്തിന് അകത്തായ മദനിയ്‌ക്ക് നൽകിയപോലെ എല്ലാവരും ചേർന്ന് കോഴിക്കോട് എയർപോർട്ടിൽ ഒരു ഗംഭീര സ്വീകരണം സിദ്ധിഖ് കാപ്പന് നൽകണമെന്ന് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചു. സ്വീകരണം ബൽറാമിന്റെ നേതൃത്വത്തിൽ ഒരുക്കണം. ഫേസ്ബുക്ക് പോസ്റ്റിട്ട് സുഖിപ്പിച്ചാണെങ്കിലും വേണ്ടില്ല എങ്ങനെ എങ്കിലും നാല് വോട്ട് അധികം നേടുകയാണ് ബൽറാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിലൂടെ അടുത്ത തവണ തൃത്താലയിൽ നിന്ന് വീണ്ടും ജയിക്കണം. ബൽറാമിന്റെ ഈ ഗതികേട് കഷ്ടമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്ത് വന്നിരുന്നു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ്. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല എന്നും സന്ദീപ് വാര്യർ പറഞ്ഞു. ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്ന കാപ്പന്റെ വാദം വ്യാജമാണെന്നും ഇത് മാദ്ധ്യമങ്ങൾ മറച്ചുവെച്ച് ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Comments