തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്‌ക്കിടെ സ്വാതന്ത്ര്യ സമരസേനാനിയുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റ് രാഹുൽ കബളിപ്പിച്ചതിൽ പ്രതിഷേധവും അമർഷവും പ്രകടിപ്പിച്ച് സ്വാതന്ത്ര്യ സമരസേനാനി പത്മശ്രീ ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതി അമ്മ. പി ഗോപിനാഥൻ നായരുടെയും കെഇ മാമന്റെയും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ എത്താമെന്നേൽക്കുകയും അതിന് മുൻപിലൂടെ കടന്നുപോയിട്ടും തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്തതിൽ ഇന്നലെ മുതലേ വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഗോപിനാഥൻ നായരുടെ ഭാര്യ തന്നെ ഇതിനെതിരെ രംഗത്തെത്തിയത്.
നെയ്യാറ്റിൻകര ഗാന്ധിമാത്ര മണ്ഡലവും ഇരുവരും ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയും ചേർന്നായിരുന്നു മണ്ഡപം ഒരുക്കിയത്. സ്മൃതി മണ്ഡപം അനാശ്ചാദനം ചെയ്ത് വൃക്ഷതൈ നടാനായിരുന്നു പരിപാടി. സരസ്വതിയമ്മയെ കൂടാതെ കെഇ മാമന്റെ ചെറുമകൻ വർഗീസ് ഇരുവരുടെയും ബന്ധുമിത്രാദികൾ തുടങ്ങിയവർ പരിപാടിക്കായി എത്തിയിരുന്നു.
മണിക്കൂറുകളോളം ഇവർ കാത്തിരുന്നു. ഒടുവിൽ നാല് മണിക്ക് ഭാരത് ജോഡോ യാത്ര ആശുപത്രിക്ക് മുൻപിലൂടെ കടന്നുപോയെങ്കിലും രാഹുൽ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാനിറങ്ങിയില്ല. സ്ഥലത്തുണ്ടായിരുന്ന ശശി തരൂർ ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ വിഷയം ഭാരത് ജോഡോ യാത്രയുടെ സംഘാടകരെ അറിയിച്ചെങ്കിലും തീരുമാനത്തിൽ മാറ്റം വരുത്താൻ രാഹുലും തയ്യാറായില്ല.
കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പരിപാടി ആസൂത്രണം ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ക്ഷമ പറഞ്ഞതുകൊണ്ട് ഉണ്ടായ ദുഃഖം മാറില്ല. ആശുപത്രിയുടെ ഗേറ്റ് വരെ വന്നു. പക്ഷെ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിപ്പോയി. തന്റെ കുടുംബക്കാരും ഗാന്ധിയൻ കെഇ മാമ്മന്റെ കുടുംബക്കാരും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതിന്റെ സമീപത്ത് പോലും വരാതെ ഗാന്ധിയൻമാരെ അവഹേളിക്കുന്ന പ്രവൃത്തിയായിരുന്നു രാഹുലിന്റേത്. നിരാശയും മനോവിഷമവും ഉണ്ട്.
സംഭവത്തിൽ കോൺഗ്രസിൽ നിന്നു തന്നെ രാഹുലിനെതിരെ വിമർശനങ്ങൾ ഉയർന്നു. പ്രതിഷേധം ശക്തമായതോടെ കുടുംബങ്ങളോട് ക്ഷമാപണം നടത്തുന്നതായി കെ സുധാകരൻ പറഞ്ഞു.
Comments