ന്യൂഡൽഹി : യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ആഘോഷവുമാക്കി പോപ്പുലർ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാം പ്രസ്താവന പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ വാദം ഇതോടെ പൊളിയുകയാണ്.
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ തടവുകാർക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സലാം പറഞ്ഞു. കാപ്പനും മറ്റ് വിദ്യാർത്ഥികൾക്കുമെതിരെ കുറ്റങ്ങൾ കെട്ടിചമച്ചതാണെന്നും ജനരോക്ഷം മാറ്റാൻ വേണ്ടി യുപി പോലീസ് തന്നെയാണ് കേസുണ്ടാക്കിയത് എന്നും സലാം ആരോപിച്ചു.
കാപ്പനെ അന്യായമായി തടവിലാക്കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകൾ ശബ്ദമുയർത്തിയിട്ടുണ്ട്, ഇത് അവർക്കെല്ലാം ആശ്വാസത്തിന്റെ നിമിഷമാണ്. ഇത് മറ്റ് നിരപരാധികളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സലാം പറഞ്ഞു.
കാപ്പന് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടായോ, നിരോധിത സംഘടനയായി സിമിയുമായോ ബന്ധമില്ലെന്നും അയാൾ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകനായിരുന്നെന്നുമുള്ള വാദങ്ങളാണ് ആദ്യ ഘട്ടം മുതൽ ഉയർന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകന് ജാമ്യം ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അത് എന്തിന് ആഘോഷമാക്കണമെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
Comments