ചെന്നൈ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾ വേണ്ടെന്ന് വയ്‌ക്കാൻ സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യാത്രകൾ കൊണ്ടല്ല സംസ്ഥാനത്ത് സാമ്പത്തിക നില മോശമായത്. സാമൂഹികപരമായും ഭരണപരമായും യാത്രകൾ വളരെ അത്യാവശ്യമാണെന്നുമാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
വിദേശപര്യടനത്തിന് പോകാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ആവശ്യം വന്നാൽ വിദേശത്തും രാജ്യത്തിനകത്തും യാത്രചെയ്യേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നാണ് ധനമന്ത്രിയും പ്രതികരിച്ചത്. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നാം പോകേണ്ടതുണ്ട്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണെന്നും കെ.എൻ.ബാലഗോപാലും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, വി.എൻ.വാസവൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവരാണ് വിദേശ യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് ആദ്യം യാത്ര ആരംഭിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേയ്‌ക്കാണ് മന്ത്രിയുടെ യാത്ര. ഈ മാസം 19-ന് അദ്ദേഹം പാരിസിലേയ്‌ക്ക് തിരിക്കും. വിദ്യാഭ്യാസം, നിക്ഷേപ ആകർഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശ യാത്ര നടത്തുക. വിദ്യാഭ്യാസ മേഖലയിലെ പഠനത്തിനായി മന്ത്രി വി.ശിവൻകുട്ടി ഫിൻലൻഡ്, നോർവെ എന്നിവിടങ്ങൾ സന്ദർശിക്കും.
Comments